Monday, November 12, 2012

പ്രതിരോധത്തിന്‍െറ ജൈവവഴികള്‍




മരുന്നിന്‍െറയും മായത്തിന്‍െറയും കാലത്ത് മണ്ണുമായും മനുഷ്യനുമായും ചേര്‍ന്നുനില്‍ക്കുന്നതു തന്നെ ഒരു തരത്തില്‍ സമരമാര്‍ഗമാണ്. ‘ആഗോളീകരണത്തിനെതിരെ ജൈവ പ്രതിരോധം’ എന്ന മുദ്രാവാക്യവുമായി എട്ടുവര്‍ഷം മുമ്പ് തുടങ്ങിയതാണ് സുരേഷ് മലയാളിയുടെയും സംഘത്തിന്‍െറയും ജൈവസംരക്ഷണ പ്രവര്‍ത്തനങ്ങള്‍.
കുട്ടിക്കാലം മുതലേ കൃഷിയുമായി ബന്ധപ്പെട്ട് ജീവിച്ച സുരേഷ് 10 വര്‍ഷം മുമ്പാണ് ജൈവകര്‍ഷകനാകുന്നത്. നിലവില്‍ കമ്പോളത്തില്‍ ലഭിക്കുന്ന വിത്തുകളെല്ലാം അന്തക വിത്തുകളാണെന്നാണ് സുരേഷിന്‍െറ വാദം. നല്ല വിത്തിനായുള്ള അന്വേഷണങ്ങളാണ് സുരേഷിന്‍െറ ജീവിതത്തെ മാറ്റിയത്. വിത്തുകളും കൃഷിയറിവുംതേടി സുരേഷ് ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചു. കൃഷികാരണവന്മാരെ കണ്ടു. അപൂര്‍വവും അത്യപൂര്‍വവുമായ വിത്തുകള്‍ ശേഖരിച്ചു. അവ തന്‍െറ കൃഷിയിടത്തില്‍ നട്ടു മുളപ്പിച്ചു. പയ്യെപ്പയ്യെ വിത്തു പെരുകി. ഇന്ന് സുരേഷിന്‍െറ വിത്ത് ശേഖരത്തില്‍ 600ലധികം ജൈവ വിത്തുകളുണ്ട്.
നാടന്‍ നെല്‍വിത്തിനങ്ങളായ നവര, ആര്യന്‍, ചെങ്കമഴ, ചേറ്റാടി, കുറുവ, തുളസിച്ചീര എന്നിവയും ഗോമതി, കൗമുദി, വള്ളുവനാടന്‍, ഏറനാടന്‍ തുടങ്ങി 40ലധികം പയര്‍ വര്‍ഗങ്ങളും കയ്പ, പടവലം, വൈദ്യകയ്പ തുടങ്ങി പച്ചക്കറികളും ചാമ, എള്ള്, ഉഴുന്ന്, മുതിര എന്നിങ്ങനെ ധാന്യവര്‍ഗങ്ങളുമടക്കം വിത്തുകളൊരുപാടുണ്ട് സുരേഷിന്‍െറ ശേഖരത്തില്‍.
നശിച്ചുകൊണ്ടിരിക്കുന്ന വിത്തുകളെയും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കൃഷിരീതികളെയും പുതുതലമുറക്ക് പരിചയപ്പെടുത്തുന്നുമുണ്ട് സുരേഷും സംഘവും. ഇതിനായി സ്കൂളുകളിലും വായനശാലകളിലും സാംസ്കാരിക നിലയങ്ങളിലും ജൈവവിത്ത് പ്രദര്‍ശനവും ക്ളാസുകളും സംഘടിപ്പിക്കുന്നുമുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 1800ലധികം സ്കൂളുകളില്‍ സുരേഷ് വിത്ത് പ്രദര്‍ശനം നടത്തിക്കഴിഞ്ഞു. 
ജൈവകൃഷി രീതി വ്യാപനത്തിന് വേണ്ടി ഗ്രാമങ്ങള്‍തോറും വിത്തുപുരകള്‍ നിര്‍മിക്കുകയാണ് സുരേഷിന്‍െറ ലക്ഷ്യം. ഇതിന്‍െറ ആദ്യപടിയായി സ്വന്തം വീടിന് ‘വിത്തുപുര’ എന്നാണ് പേരിട്ടിരിക്കുന്നത്. വീടുനിറയെ പലതരത്തിലുള്ള വിത്തുകളും സസ്യങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍ക്ക് അന്യസംസ്ഥാനക്കാരെ ആശ്രയിക്കുന്ന നമ്മുടെ നാട്ടിന് ഇതുവഴി സ്വയം ഭക്ഷ്യ സുരക്ഷയുണ്ടാക്കാമെന്ന് സുരേഷ് പറയുന്നു. തന്‍െറ ഗ്രാമമായ ആലിപ്പറമ്പ് കേന്ദ്രീകരിച്ച് സുരേഷ് ഡയറക്ടറായി സംസ്ഥാന ധാന്യ രക്ഷാ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ തൂതപ്പുഴക്ക് സമീപമുള്ള ചെറു വനത്തിനുള്ളിലാണ് സുരേഷിന്‍െറ വീട്. ‘വിത്തുപുര’യില്‍ സുരേഷിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി ഭാര്യ കമലയുമുണ്ട്. ശ്വസിക്കാന്‍ ശുദ്ധവായുവും ജൈവ സമ്പത്ത് നിലനിര്‍ത്താന്‍ നല്ല മണ്ണും വേണം. അതിനായാണ് തൂതപ്പുഴയോരത്ത് വീടുകെട്ടിയതെന്ന് അദ്ദേഹം പറയുന്നു.
കൃഷിയിറക്കാന്‍ സ്വന്തം മണ്ണുതന്നെ വേണമെന്നില്ല സുരേഷിന്. അനുവാദം കിട്ടുന്ന സ്ഥലങ്ങളിലൊക്കെയും പ്രതിഫലം പറ്റാതെ കൃഷി നടത്തും. സ്വകാര്യവ്യക്തികളുടെയും സ്കൂളുകളുടെയും ഭൂമിയില്‍ കൃഷി നടത്തുന്നുണ്ട്. ജൈവ കൃഷിക്ക് വേണ്ട മാര്‍ഗനിര്‍ദേശവും നല്‍കുന്നതോടൊപ്പം ജൈവ വളവും കീടനിയന്ത്രണ ജൈവമിശ്രിതങ്ങളും പ്രയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍വേണ്ടി ചാണകപ്പൊടി, ആട്ടിന്‍കാഷ്ഠം, ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ചുള്ള ജൈവ വളങ്ങളും സുരേഷ് ഒരുക്കുന്നു. മണ്ണിലെ കീടങ്ങളെ നശിപ്പിക്കുന്നതിന്ന് കാഞ്ഞിരം, പുല്ലാനി തുടങ്ങിയ പച്ചിലകള്‍ ഉപയോഗപ്പെടുത്തുന്നു. മണ്ണിലെ അംമ്ളഗുണത്തിന് കക്കയുടെയും ഞണ്ടിന്‍െറയും തോടുകള്‍ ഉപയോഗിക്കുന്നു.
ജൈവ സമ്പത്ത് നശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മലപ്പുറം കലക്ടറേറ്റിനുമുന്നില്‍ സുരേഷ് നടത്തിയ ഒറ്റയാന്‍ വിത്ത് സത്യഗ്രഹം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പ്രകൃതിയോട് ഇണങ്ങിജീവിക്കുന്ന സുരേഷിന്‍െറ നേതൃത്വത്തില്‍ സ്വര്‍ണ വിരോധ സംഘവുമുണ്ട്. വര്‍ധിച്ചുവരുന്ന സ്വര്‍ണഭ്രമത്തില്‍നിന്ന് നാടിനെ മോചിപ്പിക്കുകയാണ് സംഘം ലക്ഷ്യമിടുന്നത്. അതിനായി സ്വര്‍ണ രഹിത വിവാഹങ്ങളെ ഇവര്‍ പ്രോത്സാഹിപ്പിക്കുന്നു. ഒട്ടേറെ പേര്‍ ഇതിനകം സംഘത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് ഈ ജൈവ സമര ജീവിതത്തിന് പ്രചോദനമേകുന്നതായി സുരേഷും സംഘവും പറയുന്നു.


No comments: